തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കൾ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചതിനെ തുടർന്ന് അടച്ചിട്ട യൂണിവേഴ്സിറ്റി കോളേജ് ഇന്ന് തുറക്കും. പത്ത് ദിവസങ്ങൾക്ക് ശേഷമാണ് കോളേജ് തുറക്കുന്നത്. കനത്ത പൊലീസ് കാവലിലാവും പ്രവർത്തനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ പ്രിൻസിപ്പാളിനെ നിയമിച്ചിട്ടുണ്ട്. മൂന്ന് അധ്യാപകരെയും സ്ഥലം മാറ്റിയിരുന്നു.
അതേസമയം, എസ്എഫ്ഐ ഏകാധിപത്യം നിലനിന്നിരുന്ന യൂണിവേഴ്സിറ്റി കോളേജിൽ എഐഎസ്എഫിന് പിന്നാലെ കെഎസ്യുവും കോളേജിൽ ഇന്ന് യൂണിറ്റ് തുടങ്ങിയേക്കും. ഇതുവരെ മറ്റു വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ച് എസ്എഫ്ഐ മാത്രമാണ് യൂണിവേഴ്സിറ്റി കോളേജിൽ പ്രവർത്തിച്ചിരുന്നത്. അതിനിടെ, അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന കെഎസ്യുവിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.
അതേസമയം, പിഎസ്സി ചെയർമാൻ ഇന്ന് ഗവർണറെ കാണും. കേസിലെ പ്രതികൾ ഉൾപ്പെട്ട ആംഡ് പൊലീസ് കോൺസ്റ്റബിൽ റാങ്ക് പട്ടികയെ കുറിച്ചുള്ള വിവരങ്ങൾ നേരിട്ടെത്തി വിശദീകരിക്കാൻ ഗവർണർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. അതിനിടെ കത്തിക്കുത്തിൽ ഒളിവിലുള്ള 10 പ്രതികൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കും.
(ANWESHANAM)