ന്യൂഡല്‍ഹി: പാലക്കാട് കരുണ മെഡിക്കൽ കോളേജ്, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകൾക്കെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. വിദ്യാർത്ഥികൾക്ക് പണം തിരിച്ചു നൽകാത്ത മാനേജ്‍മെന്റിനെതിരായ ഹർജിയിലെ സുപ്രീം കോടതി നടപടി സർക്കാരിന് ഏറെ പ്രാധാന്യമുള്ളതാകും.
2016-17 വര്‍ഷം ഈ കോളേജുകള്‍ നടത്തിയ മെഡിക്കള്‍ പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പ്രവേശനം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഫീസിന്റെ ഇരട്ടിതുക തിരിച്ചുനല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം പണം തിരിച്ചുനല്‍കാന്‍ മാനേജുമെന്റുകള്‍ തയ്യാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹര്‍ജി.
ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മെഡിക്കല്‍ പ്രവേശനം നടത്തിയ കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് സുപ്രീം കോടതി നേരത്തെ റദ്ദാക്കിയത്. എന്നാല്‍, ഇത് മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിന്‍സ് പുറത്തിറക്കിയെങ്കിലും സുപ്രീം കോടതി ഈ ഓര്‍ഡിനന്‍സും റദ്ദാക്കി.
സര്‍ക്കാരറിയാതെ 180 വിദ്യാര്‍ഥികളുടെ പ്രവേശനം നടത്തിയ കണ്ണൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് എന്നിവയ്ക്കെതിരെ മെഡിക്കല്‍ പ്രവേശന സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
(ANWESHANAM)