തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജൂലൈ 22 ന് നാല് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കോഴിക്കോട്, കണ്ണൂർ, കോട്ടയം ജില്ലകളിൽ മാത്രമാണ് ഇന്ന് അവധിയുള്ളത്. സംസ്ഥാന വ്യാപകമായി ജൂലൈ 22-ന് അവധിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണ്.
കാസർകോട് ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും അവധിയെന്ന തരത്തിൽ വ്യാജപ്രചാരണങ്ങളും ഒരു വർഷം പഴക്കമുള്ള വാർത്തകളും പ്രചരിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടർമാർ വിശദീകരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ചു.
കണ്ണൂരിൽ മഴ ശക്തമായി തുടരുകയും ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റി ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം, സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിലെ കോളേജുകൾക്കും പ്രൊഫഷണൽ കോളജുകൾക്കും കൂടി ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഐസിഎസ്ഇ, സിബിഎസ്ഇ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്.
കോട്ടയം ജില്ലയിൽ കോട്ടയം നഗരസഭയിലെയും, ആർപ്പൂക്കര, അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലെയും പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ 22ന് അവധി പ്രഖ്യാപിച്ചു.
(ANWESHANAM)