തൃശൂർ: പൂരം പഞ്ചവാദ്യ പ്രമാണിയും പ്രശസ്ത തിമല വിദ്വാനുമായ അന്നമനട പരമേശ്വര മാരാർ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് കൊച്ചിയിൽ ചികിത്സയിലായിരുന്നു.
മഠത്തിൽവരവ് പഞ്ചവാദ്യത്തിൽ ദീർഘനാൾ മേളപ്രമാണിയായിരുന്നു. പഞ്ചവാദ്യ പരിഷ്കർത്താവ് എന്ന നിലയിലാണ് പരമേശ്വരമാരാർ അറിയപ്പെടുന്നത്. കലാമണ്ഡലത്തിലെ അധ്യാപകനായിരിക്കെ അദ്ദേഹം നടത്തിയ വാദ്യപരിഷ്കാരങ്ങൾ ആസ്വാദകലോകം നെഞ്ചേറ്റി. തിമിലപഠനത്തിനുള്ള പാഠ്യപദ്ധതി പരിഷ്കരിച്ചതും അദ്ദേഹമായിരുന്നു. നാലര പതിറ്റാണ്ടോളം തിരുവമ്പാടിയുടെ വാദ്യത്തിൽ പങ്കാളിയാവുകയും ഒരു പതിറ്റാണ്ടിലേറെ മഠത്തിൽ വരവിന്റെ പ്രമാണിയാവുകയും ചെയ്തു അന്നമനട പരമേശ്വരമാരാർ.
അന്നമനട പരമേശ്വര മാരാർ, പല്ലാവൂർ മണിയൻ മാരാർ, പല്ലാവൂർ കുഞ്ഞുക്കുട്ടൻ മാരാർ എന്നിവരാണു ഗുരുക്കന്മാർ. പല്ലാവൂർ സഹോദരൻമാർ, ചോറ്റാനിക്കര നാരായണമാരാർ തുടങ്ങിയ പ്രഗത്ഭർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. വിദേശങ്ങളിൽ പല തവണ പഞ്ചവാദ്യത്തിൽ പങ്കെടുത്തിട്ടുണ്ട്.
2003ൽ ആണ് തൃശൂർ പൂരത്തിലെ മഠത്തിൽവരവ് പഞ്ചവാദ്യത്തിന്റെ പ്രമാണം അന്നമനട പരമേശ്വര മാരാർക്ക് ലഭിച്ചത്. പല്ലാവൂർ കുഞ്ഞുക്കുട്ടൻ മാരാരുടെ വേർപാടിനെത്തുടർന്നാണ് പുതിയ പ്രമാണക്കാരനെ കണ്ടെത്തിയത്. കലാമണ്ഡലം പരമേശ്വരനെന്ന് അറിയപ്പെട്ടിരുന്ന പരമേശ്വരൻ പിന്നീട് അന്നമനട പരമേശ്വരനാകുകയായിരുന്നു. കലാമണ്ഡലം വിദ്യാർഥിയും പിന്നീട് അധ്യാപകനുമായി. മണിയൻ മാരാരുടെ പ്രമാണ കാലത്ത് മഠത്തിൽവരവിന് ഇദ്ദേഹം മൂന്നാം സ്ഥാനക്കാരനും കുഞ്ഞുക്കുട്ട മാരാരുടെ കാലത്ത് രണ്ടാം സ്ഥാനക്കാരനുമായിരുന്നു.
()