ന്യൂഡല്‍ഹി: ഡൽഹി ഷഹീൻ ബാഗിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവർക്കെതിരെ ഭീഷണിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ ഷഹീന് ബാഗ് ഉണ്ടാകില്ലെന്ന് അമിത് ഷാ പറഞ്ഞു. ഫെബ്രുവരി എട്ടിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ താമര ചിഹ്നത്തിന് വോട്ട് ചെയ്താല്‍ ഡല്‍ഹിയെ ഷഹീന് ബാഗ് മുക്തമാക്കുമെന്ന് അമിത് ഷാ പറഞ്ഞു.
എട്ടാം തീയതി താമരയ്ക്ക് വോട്ട് ചെയ്താല്‍ പതിനൊന്നാം തിയതി വൈകുന്നേരത്തോടെ ഷഹീന് ബാഗില്‍ സമരം ചെയ്യുന്ന സ്ത്രീകളെ ഒഴിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു. 'മലിനീകരണമുക്ത ഡല്‍ഹിയാണ് ഞങ്ങള്‍ക്കാവശ്യം. എല്ലാ വീടുകളിലും ശുദ്ധജലം, 24 മണിക്കൂറും വൈദ്യുതി, മികച്ച വിദ്യാഭ്യാസ സംവിധാനം, ചേരികളോ അനധികൃത കോളനികളോ ഉണ്ടാകില്ല, മികച്ച ഗതാഗത സൗകര്യം, ഗതാഗതക്കുരുക്കുകളില്ലാത്ത ലോകോത്തര നിലവാരമുള്ള റോഡുകള്‍, ഷഹീന് ബാഗ് എന്നൊന്നുണ്ടാകില്ല... അങ്ങനെയൊരു ഡല്‍ഹിയാണ് ഞങ്ങള്‍ക്ക് വേണ്ടത്..'.. ബിജെപി സോഷ്യല്‍ മീഡിയ വോളന്റിയര്‍മാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ ഷാ പറഞ്ഞു.
ദേശീയ പൗരത്വ നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്നവരുടെ മുഖ്യ വേദിയാണ് ഷഹീന് ബാഗ്. ദിവസങ്ങളായി ഇവിടെ ആയിരക്കണക്കിന് പേര് സമരത്തിലാണ്. സമരത്തിന് നേതൃതം നല്‍കുന്നത് സ്ത്രീകളാണ്.